കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനുശേഷം തിരുവനന്തപുരം മുനിസിപ്പല്‍ കോര്പ്പറേഷന് ഒരു വലിയ ദൗത്യം ഏറ്റെടുത്തിരുന്നു. കരകവിഞ്ഞൊഴുകിയ പമ്പയാര്‍ മുക്കിക്കളഞ്ഞ വീടുകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ കഴുകി വൃത്തിയാക്കുന്ന ജോലിയായിരുന്നു അത്. ഒരാഴ്ചയോളം നീണ്ട ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണത്തിനും വിതരണത്തിനും ശേഷം അതില്‍ പങ്കെടുത്ത വോളന്റിയര്‍മാരും നഗരസഭ ജീവനക്കാരും കണ്ടിൻജന്റ് തൊഴിലാളികളും ഉള്‍പ്പെടെ നാനൂറോളം പേരാണ് റാന്നിയിലേക്ക് പോയത്. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറും നഗരസഭ പ്രതിപക്ഷ നേതാവ് ഗിരികുമാറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരും ഒക്കെ ഒപ്പമുണ്ടായിരുന്നു. നഗരസഭയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി എപ്പോഴും ഒപ്പം നില്ക്കുന്ന ഗ്രീന്‍ ആര്‍മിയുടെ മെന്റര്‍മാര്‍ അടങ്ങുന്ന കോര്‍ ടീമും മൂന്നു ദിവസത്തെ ശുചീകരണ യജ്ഞത്തിന് അന്ന് നേതൃത്വം നല്കി. മുന്നൂറോളം വീടുകളും സ്ഥപനങ്ങളും വെറുതേ കഴുകി വൃത്തിയാക്കുകയല്ല ചെയ്തത്. പാത്രങ്ങളും ഗൃഹോപകരണങ്ങളും ഉള്‍പ്പെടെ പുനരുപയോഗത്തിന് സാധ്യമാകും വിധം കഴുകി വൃത്തിയാക്കിക്കൊടുത്തു. ഏറ്റവും അവസാനം റാന്നി ബസ് സ്റ്റാന്‍ഡ് കഴുകി ബസുകള്‍ക്ക് കയറാന്‍ പാകത്തിനാക്കി നല്‍കിയാണ് സംഘം മടങ്ങിയത്. അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിന് സക്കിംഗ് മെഷീനുകളുള്പ്പെടെയുള്ള സജ്ജീകരണങ്ങള്‍ തിരുവനന്തപുരം നഗരസഭയിലുണ്ട്. വേണ്ടത്ര പരിശീലനം കിട്ടിയ തൊഴിലാളികളുമുണ്ട്. അതൊക്കെ നാടിന്റെ നല്ലതിനുവേണ്ടി നഗരസഭയ്ക്കു പുറത്ത് ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. അന്ന് റാന്നിക്കാരും ചെങ്ങന്നൂരുകാരുമൊക്കെ കക്ഷിരാഷ്ട്രീയ, മത, വര്‍ഗഭേദമില്ലാതെ ഞങ്ങള്‍ക്കു പകര്‍ന്നുതന്നെ സ്നേഹം ഒരിക്കലും മറക്കാനാകാത്തതുതന്നെയാണ്. ഈ വര്‍ഷവും ഇത്തരമൊരു ദുരന്തം നാം ആരും പ്രതീക്ഷിച്ചതല്ല. പക്ഷേ, പ്രകൃതിയുടെ തീരുമാനങ്ങളെ നമുക്ക് തടയാനാകില്ലല്ലോ. കഴിഞ്ഞ വര്‍ഷം നഗരസഭയിലേക്കെത്തിയതുപോലെ തന്നെയാണ് ഇത്തവണയും വോളന്റിയര്‍മാരെത്തിയത്. ദുരിതാശ്വാസ ശേഖരണത്തിന് വോളന്റിയര്‍മാരുടെ സേവനം അഭ്യര്‍ഥിച്ച കഴിഞ്ഞ വെള്ളയാഴ്ച (09.08.2019) രാത്രി പന്ത്രണ്ടുമണിയായപ്പോഴേക്കും മുന്നൂറിലേറെ പേരാണ് സ്മാര്‍ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ് വഴി രജിസ്റ്റര്‍ ചെയ്ത് നഗരസഭാ കാര്യാലയത്തിലെത്തിയത്. പിന്നീടത് രണ്ടായിരത്തിനുമേലേയായി വര്‍ധിച്ചു. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ കുറേക്കൂടി ക്രമപ്പെടുത്താന്‍ ഇത്തവണ സാധിച്ചു. വോളന്റിയര്‍മാരുടെ ഡേറ്റാബേസും വിതരണം ചെയ്ത സാധനങ്ങളുടെ കൃത്യമായ കണക്കുമെല്ലാം അതില്‍പെടും. ഇതിനും കോര്‍പ്പറേഷനിലെ ജീവനക്കാരും സന്നദ്ധപ്രവര്ത്തകരുമൊക്കെയാണ് മുന്‍കയ്യെടുത്തത്. വോളന്റിയര്‍മാരുടെ ഈ ഡേറ്റാബേസ് ഉപയോഗിച്ച് ഒരു ദുരന്ത പ്രതികരണ സേനയ്ക്ക് രൂപംകൊടുക്കാന്‍ നഗരസഭ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. വോളന്റിയര്‍മാരാകാന്‍ താല്പര്യമുള്ളവരില് നിന്ന് അവരെപ്പറ്റിയുള്ള സമഗ്രവിവരങ്ങള്‍ ശേഖരിച്ച് ആവശ്യമായ എല്ലാ മേഖലകളിലും ഇവര്‍ക്ക് പരിശീലനം നല്‍കും. തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില്‍ തന്നെ താമസിക്കുന്നവരായിരിക്കണം ഇവരെന്നു നിര്‍ബന്ധമൊന്നുമില്ല. ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കുന്നിടത്ത് നല്ലൊരു പങ്ക് പുറം ജില്ലകളില്‍ നിന്നെത്തിയവര്‍ വരെയുണ്ടായിരുന്നു. വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളുമായി ബന്ധപ്പെട്ടായിരിക്കും ഇവര്‍ക്ക് പരിശീലനം ലഭ്യമാക്കുക. ദുരന്ത നിവാരണത്തിന് ഉപയോഗിക്കേണ്ട അത്യാവശ്യം ഉപകരണങ്ങളും നഗരസഭ വാങ്ങി സൂക്ഷിക്കും. തിരുവനന്തപുരത്തിനകത്തായാലും പുറത്തായാലും പ്രകൃതിക്ഷോഭം പോലുള്ള ദുരന്തങ്ങളുണ്ടായാല്‍ അവിടെ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്താനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇവരെ സജ്ജമാക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം നഗരസഭയില്‍ ഒരാഴ്ചയിലേറെ ഊണും ഉറക്കവും ഉപേക്ഷിച്ച് നാടിനും വേണ്ടിയും ദുരിതബാധിതര്‍ക്കു വേണ്ടിയും അക്ഷീണം യത്നിച്ചവര്ക്കുള്ള നഗരസഭയുടെ അംഗീകാരം കൂടിയായിരിക്കും ദുരന്ത പ്രതികരണ സേന. ദുരിതാശ്വാസ ശേഖരണ പരിപാടിയുടെ അവസാനദിവസമായിരുന്ന 16/08/2019 നു വൈകിട്ട് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ബഹുമാന്യനായ ധനകാര്യ മന്ത്രി ഡോ. ടി.എം.തോമസ് ഐസക് നിര്‍വ്വഹിച്ചു. ദുരിതാശ്വാസ ശേഖരണ കേന്ദ്രത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കി ഓടിനടക്കുന്ന ഗ്രീന്‍ ആര്‍മിയുടെ മെന്റര്‍മാര്‍ കൂടിയായി അഖില എസ്. രാജ്, തോമസ് വര്‍ഗീസ്, സൂരജ് സുരേന്ദ്രന് എന്നിവര്‍ സേനയിലെ ആദ്യ വോളന്റിയര്‍മാരായി രജിസ്റ്റര്‍ ചെയ്തു. അവരുടെ കയ്യില്‍ നിന്ന് രജിസ്ട്രേഷന് ഫോമുകള്‍ മന്ത്രി സ്വീകരിച്ച് നഗരസഭയ്ക്ക് കൈമാറി. തിരുവനന്തപുരം നഗരസഭയുടെ മറ്റേതൊരു പ്രവര്ത്തനവുംപോലെ ഇതും വിജയകരമാക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.